ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ച് കേന്ദ്ര സർക്കാർ തലപ്പത്ത് വൻ അഴിച്ചുപണി. മന്ത്രാലയങ്ങളിലെ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികളിസുള്ളവരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി ചഞ്ചൽ കുമാറിനെ നിയമിച്ചു. 1992 ബാച്ച് ബീഹാർ കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വടക്കു കിഴക്കൻ മേഖല വികസന മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വിവരവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് മിനിസ്ട്രി ഓഫ് ഡെവലപ്മെന്റ് ഓഫ് നോർത്ത് ഈസ്റ്റേൺ റീജണിലേക്ക് സെക്രട്ടറിയായി സഞ്ജയ് ജാജുവിനെ മാറ്റി നിയമിച്ചു. ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൽ സ്പെഷൽ സെക്രട്ടറിയായി സഞ്ജയ് ലോഹിയ നിയമിക്കപ്പെട്ടു. മേയ് 31ന് നിലവിലെ സെക്രട്ടറി നാഗരാജു മദ്ദിരാള വിരമിക്കുന്നതിനെത്തുടർന്ന് അദ്ദേഹം വകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേൽക്കും.
ന്യൂനപക്ഷ കാര്യ മന്ത്രാലയം സെക്രട്ടറിയായി ശ്രീവത്സ കൃഷ്ണ, ടൂറിസം മന്ത്രാലയം ടൂറിസം സെക്രട്ടറിയായി ഭുവ്നേഷ് കുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ ഡെവലപ്മെന്റ് (ഗ്രാമവികസനം) സെക്രട്ടറിയായി രോഹിത് കൻസൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് റിസോഴ്സസ് (ഭൂവിഭവം) സെക്രട്ടറിയായി നരേന്ദ്ര ഭൂഷൺ, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് സെക്രട്ടറിയായി തേജ്വീർ സിംഗ് എന്നിവരെ നിയമിച്ചു.
ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് സെക്രട്ടറിയായി നിവേദിത ശുക്ല വർമ നിയമിതയായി. ഇതിന് പുറമെ ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷണേഴ്സ് വെൽഫെയറിന്റ് അധിക ചുമതലയും ഇവർ വഹിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീധർ ചിരുവോലുവിനെ അവിടെതന്നെ അഡീഷണൽ സെക്രട്ടറിയായി ഉയർത്തി.
ഭരത് ഹർബൻസ്ലാൽ ഖേര, അഭിഷേക് സിംഗ്, വീർ വിക്രം യാദവ്, ഫായിസ് അഹമ്മദ് കിദ്വായ്, ചന്ദ്രശേഖർ കുമാർ, വിശാൽ ഗഗൻ എന്നിവരെയും മാറ്റി നിയമിച്ചു. കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിൽ (ICAR) സെക്രട്ടറിയായും ജ്ഞാനേന്ദ്ര ഡി. ത്രിപാഠി ചുമതലയേൽക്കും.